Saturday, September 28, 2013

ഫാസിസ കാലം

ഫാസിസ കാലത്ത് അവർ ആൾദൈവത്തെ കൂട്ടുപിടിക്കും. അതിനു മുമ്പവർ ശരിയായ ദൈവത്തെ കൊന്നിരിക്കും. ദൈവത്തിലേക്കുള്ള പാത ആരാധനാലയങ്ങളിലൂടെ മാത്രമേ സാധ്യമാവൂ എന്നവർ വാദിക്കും. അവർ മനുഷ്യരെ പോലെ തന്നെ തിന്നുകയും കുടിക്കുകയും ചെയ്യും. എന്നാലവരുടെ മന്ത്രമോ അധികാരം എന്ന് മാത്രമായിരിക്കും. അവർ മതേതരത്വത്തെ കുറിച്ച് വാചാലരാവും, എന്നാലിരുട്ടിൽ മറ്റുമതങ്ങൾക്കെതിരെ ചരട് വലിക്കും... ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് കോർപറേറ്റ് മാധ്യമങ്ങളെ കൊണ്ട് തങ്ങൾക്കനുകൂലമായി സംസാരിപ്പിക്കും..

ഭക്തിവേഷം സ്വീകരിച്ചുകൊണ്ട് ഏതൊരു ഫാസിസ്റ്റിനും ജനങ്ങളിൽ പിടിമുറുക്കാം..

ജനമോ തങ്ങൾ കഴുതകളെന്ന് തുടരെ തെളിയിച്ചുകൊണ്ടിരിക്കും..



Sunday, September 8, 2013

യുദ്ധം വിതക്കുന്നത്

ഒരു യുദ്ധമുണ്ടാവുകയെന്നാൽ
ജനതയെ തുടച്ചുനീക്കൽ മാത്രമല്ല
ഒരു ദേശത്തെ പരിക്കേൽ‌പ്പിക്കുകയെന്നുകൂടിയാണ്.
ഒരായിരം സ്ത്രീകൾ ഒരുമിച്ച് പീഡിപ്പിക്കപ്പെടുന്നതിനേക്കാൾ
ക്രൂരമാണത്.
എന്നിട്ടും നീ ചൊല്ലുന്നു,
സമാധാനം!

ഒരു ഭ്രാന്തി തന്റെ മുലകൾ മാന്തിപ്പൊളിക്കുന്നതുപോലെയോ
തന്റെ യോനി വലിച്ചുകീറുന്നതു പോലെയോ
ഭൂമി...
അത് അങ്ങനെതന്നെയാവണമല്ലോ,
ഒരു സ്ത്രീക്ക് എത്രമാത്രം സഹിക്കാനാവും
തുടരെ ബലാത്സംഗം ചെയ്യപ്പെടുന്നത്.
തെരുവിൽ നിന്നും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ
സ്വയം ഇല്ലാതെയാവാൻ ശ്രമിക്കുന്നത്.

ഓർമ്മ വീഴുമ്പോൾ നീയൊരു തെരുവിലായിരിക്കാം,
യുദ്ധത്തിന്റെ അവസാന സൈറനും ഒതുങ്ങിയിട്ടുണ്ടാവാം,
ഭടന്മാർ പിൻ വാങ്ങിയിട്ടുണ്ടാവാം....
സുഹൃത്തേ
നീ കിനാവുകണ്ടതുപോലെയല്ല കേട്ടോ,
നീയും നിന്റെ ഭാര്യയും തട്ടാനും ബാക്കിയാവുന്ന കാലത്തെ കുറിച്ച്,
എല്ലാം വരുതിയിലാക്കാമെന്ന മോഹം നിന്നെ ഉന്മാദിയാക്കിയത്,
അതെ, ആ നിമിഷം എല്ലാമെല്ലാം ഉടയുകതന്നെ.
ഒരു സൈക്കിളിന്റെ ടയറിൽ നിന്നും കാറ്റ് ഊരുന്നത് പോലെ
നീ പോലുമറിയാതെ
നിന്നിൽ നിന്നും അത്..
പിന്നെ,
പിന്നെയെങ്ങനെയാണ് നിനക്കൊന്ന് ചലിക്കാനാവുക.
യുദ്ധക്കൊതിയന്മാർ വീടുപറ്റും മുമ്പ്,
നീയൊന്ന് കണ്ണടച്ച് തുറക്കും മുമ്പ്
അത് സംഭവിക്കുകതന്നെ,
എങ്ങനെയെന്നോ;
ഒരു പായ ചുരുട്ടിക്കെട്ടുന്നതുപോലെ
അതിലും വേഗത്തിൽ
ഭൂമി സ്വയം ചുരുണ്ട് ചുരുണ്ട്..

Monday, August 26, 2013

സ്ത്രീ

ഒരുകാലത്ത് സാദാരണമായിരുന്ന പിന്നീട് നടുക്കമായി മാറിയ വടക്കൻ കേരളത്തിലെ അറബിക്കല്യാണമെന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യഭിചാരം ഇപ്പോൾ മറ്റൊരു രൂപത്തിൽ നമ്മെ തുറിച്ചു നോക്കുന്നു, മൈസൂർ കല്യാണമെന്ന പേരിൽ. ഇരക്കും വേട്ടക്കാരനും ഇടയിൽ നിന്നും കമ്മീഷൻ പറ്റുന്ന മറ്റൊരു ജന്തു കൂടിയുണ്ട് ഇത്തരം വ്യഭിചാരങ്ങളിൽ...

കോഴിക്കോട് യത്തീം ഖാനയിൽ നടന്ന സംഭവം കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ അനാധ ശാലകൾ ഒന്നല്ല, എത്രയോ ഉണ്ട്. അവിടങ്ങളിലെല്ലാം സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചിന്ത നമ്മെ അലട്ടുന്നു.

പ്രവാചകനു മുമ്പ് അറേബ്യൻ നാടുകളിൽ പെൺകുഞ്ഞ് പിറന്നാൽ അതിനെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു. അതൊഴിവാക്കാൻ, സ്ത്രീയെ സമൂഹത്തിൽ ഉയർത്താൻ വേണ്ടിയാണ് അവള്‍ക്കു മഹര്‍ നല്‍കി വിവാഹം കഴിക്കണമെന്ന് വിശുദ്ധ വചനം അവതരിച്ചത്. പ്രവാചക കാലശേഷം അറേബ്യന്‍ നാടുകളില്‍ മാതാപിതാകള്‍ മഹര്‍ തുകക്ക് വലുപ്പം കൂട്ടി വിലപേശുന്നു. കൂടിയ തുക നല്‍കുന്നവന് നിക്കാഹ് ചെയ്തു കൊടുക്കുകയും.. കാര്യമായ സംഖ്യ മഹര്‍ നല്‍കാനാവാതെ ചെറുപ്പക്കാര്‍ അവിവാഹിതരായി കഴിയുന്നു, ചിലര്‍ ദരിദ്ര രാജ്യങ്ങളില്‍ നിന്നും തുച്ചമായ സംഖ്യ നല്‍കി ഇണയെ കണ്ടെത്തുന്നു. മറ്റിടങ്ങളില്‍ മഹര്‍ എന്ന വചനത്തെ അവഹേളിച്ചുകൊണ്ട് സ്ത്രീക്ക് തുച്ചമായ തുക നല്‍കി പുരുഷന്‍ കനംകൂടിയ സ്ത്രീധനം വാങ്ങുന്നു.

ദേശമേതുമാവട്ടെ, മതമേതുമാവട്ടെ എവിടെയും അവളൊരു കച്ചവടച്ചരക്കായി മാറുന്നു.


Saturday, August 24, 2013

സ്ത്രീയേ

എഴുത്തിലേക്ക് ഇറങ്ങും മുമ്പ് സ്ത്രീയേ നീയോർക്കുക, നിന്നെ വലിച്ചുകീറാൻ ഒരു ലോകം ഒരുങ്ങിക്കഴിഞ്ഞതായി.. നിന്റെ രചനകളിലാവില്ല അവരുടെ കണ്ണുകൾ.. നീ തെരുവിലും കള്ള് ഷാപ്പുകളിലും ഏറ്റവും ചെറിയ മദ്യപാന സദസ്സുകളിൽ പോലും പീഡിപ്പിക്കപ്പെടും.. അവർ നിന്നെ പലവട്ടം നഗ്നയാക്കും... നിന്നെ നേരിൽ കാണുന്ന നിമിഷങ്ങളിൽ അവർ പാടിപുകഴ്ത്തും. നിന്നെ എങ്ങനെയെല്ലാം തകർക്കാമോ അതിനുള്ള കെണിയെല്ലാം അവർ ഒരുക്കി കൊണ്ടിരിക്കും. അതുകൊണ്ട് നീ കരുതിയിരിക്കുക. എല്ലാം സഹിക്കാൻ തയ്യാറായിരിക്കുക.. 

Thursday, August 22, 2013

തുടർച്ച

പ്രണയം പിറക്കുന്നില്ല, മരിക്കുന്നുമില്ല, തുടര്‍ച്ചയാണത്... ദൈവം വിവാഹം കഴിക്കുകയോ സന്താനോല്പാദനം നടത്തുകയോ ചെയ്യുന്നില്ല. അതിന് മക്കളില്ല അച്ഛനോ അമ്മയോ ഇല്ല. അത് എത്രമാത്രം ശൂന്യമാകുന്നോ അതിലേറെ എവിടെയും എന്തിലും വ്യാപിച്ചിരിക്കുന്നു. കാമത്തിന്റെ സൃഷ്ടിയാണ് അതിനെ സ്ത്രീയോ പുരുഷനോ ആയി കാണുന്നത്. യാതോരാള്‍ ദൈവത്തിലേക്ക് പുറപ്പെടട്ടെ, അയാള്‍ സ്വയം ഉരിയുക, എല്ലാത്തരം മാലിന്യങ്ങളില്‍ നിന്നും മോചിതനാവുക. എല്ലാത്തരം ആഗ്രഹങ്ങളും വെടിയുന്നതോടൊപ്പം യാതൊരു മതത്തിന്റേയോ ആചാരങ്ങളുടെയോ തടവിലാവാതിരിക്കുക; എന്തിന് സ്ത്രീയോ പുരുഷനോ എന്ന ചിന്ത പോലും വലിച്ചെറിയുക.

സംഗീതം

സംഗീതം ബ്രഹ്മത്തിന്റെ ആത്മ ഭാഷണമായിരിക്കേ അതിനെങ്ങനെ ഏതെങ്കിലും മതത്തൊഴുത്തിൽ ഒതുങ്ങാനാവും! സംഗീതമെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന് ഏതു തൊഴുത്തിലും ഇരിക്കാം. ബ്രഹ്മമോ എല്ലാത്തരം മാലിന്യത്തിൽ നിന്നും മുക്തമല്ലോ... സംഗീതത്തെ ഉപാസിക്കുകയെന്നാൽ ബ്രഹ്മത്തിലാവുകയെന്ന്. ബ്രഹ്മത്തിലായവർക്ക് എവിടെയും പാടാം. കേൾക്കാൻ മനുഷ്യൻ വേണമെന്നില്ല, കാറ്റിനോടും പുൽനാമ്പിനോടും പാടാം.

Sunday, August 18, 2013

തെറിക്കും മാന്യതയുണ്ടെന്ന്

അതെ, ഇങ്ങനെയൊക്കെയാണ് പോകുന്നതെങ്കിൽ
എങ്ങനെ നിങ്ങളെ തെറി വിളിക്കാതിരിക്കും.
ഞാൻ ചില തെറികളിലൂടെ കണ്ണോടിച്ചിട്ടുണ്ട്;
ബാല തെറി, ഷാപ്പ് തെറി, വേശ്യാ തെറി,
അങ്ങനെ പലയിനം തെറികളിലൂടെ...
സുഖകരമായൊരു നിമിഷത്തിനു വേണ്ടിയല്ല,
നിങ്ങളെ വിളിക്കാൻ
അതു കേൾക്കേ തലകൾ താഴുന്നതിനെ കുറിച്ച് ചിന്തിക്കുകയും
മനസ്സാ നിങ്ങളെ നിർത്തി കൂമ്പിനിട്ട് ചവിട്ടുകയും..
എന്തുചെയ്യാം,
ഒരു തെറിയും നിങ്ങളെ സ്പർശിക്കുന്നേയില്ല,
ഒറ്റച്ചവിട്ടും നിങ്ങളിൽ എത്തുന്നതുമില്ല.
അപാര തൊലിക്കട്ടിയാണ് കേട്ടോ
പൊലയാടിമക്കളേ നിങ്ങൾക്ക്!

ഈ വരികളിലൂടെ ഈ നിമിഷം കടന്നുപോകുന്നവരുടെ
ചുളിഞ്ഞ മുഖങ്ങൾ ഞാൻ കാണുന്നുണ്ട്.
ഇതിൽ താനോ താനോ എന്ന ചിന്ത അലട്ടുന്നത്
എനിക്കനുഭവിക്കാനാവുന്നുണ്ട്...
ഭയക്കേണ്ട,
ഒരു കവിതയോ കഥയോ വായിക്കൻ ഇറങ്ങിത്തിരിച്ചവരെ കുറിച്ചല്ല,
അക്ഷരപ്രേമികളെ കുറിച്ചല്ല,
പിന്നെയോ...

ഇതവരാണ്,
ദേശം നിറയേ സമുദായ പ്രീണനം കൊണ്ട്
അധികാരത്തിലേക്ക് വഴിവെട്ടുന്നവരെ കുറിച്ച്,
വർഗീയ വാദികളെ കുറിച്ച്,
അവരുടെ വാലാട്ടികളെ കുറിച്ച്,
ആ വിഷസഞ്ചികളെ കുറിച്ച്...

എനിക്കറിയാം ശത്രൂ
നീയിത് വായിക്കില്ലെന്ന്
നീ അക്ഷരങ്ങളിൽ നിന്നുമെത്രയോ അകലയാണ്;
എന്നാലോ അക്ഷരങ്ങൾകൊണ്ട് വിഷം കുത്തിവയ്ക്കാൻ
ഒരു പടയെ തന്നെ നിയോഗിച്ചിട്ടുണ്ട്
അതു ചരിത്ര പുസ്തകമായും
വാർത്തകളായും
നുണകൾ നേരു ചമഞ്ഞെത്തുന്നു.
നീയവർക്ക് പട്ടും വളയും നൽകുന്നുമുണ്ട്...
അത് അമേദ്യമത്രേ...

ഇനി നിന്നെ തെറി പറയുന്നതിനെകുറിച്ച്,
നിന്നെ ചവിട്ടിമെതിക്കുന്നതിനെ കുറിച്ച്...
നീ തന്നെയൊരു തെറിയായിരിക്കേ,
എനിക്കെന്ത് ചെയ്യാനാവും?
എങ്കിലും ഞാൻ കാത്തിരിക്കുകയാണ്,
നിന്റെ പടമുള്ള നോട്ടീസിനായി,
നിന്റെ പടമുള്ള പത്രത്തിനായി,
ആദ്യം ഞാനതിൽ കാർക്കിച്ചു തുപ്പും
നീയൊരു ശവമായതായി സങ്കൽ‌പ്പിച്ച്
കുപ്പയിലെറിയും...
എന്നാലോ ഒരു തെരുവുനായ പോലും
നിന്റെ മണം പിടിക്കാതിരിക്കട്ടെ,
ഒരു പക്ഷി പോലും കൊത്തിയെടുക്കാതിരിക്കട്ടെ,
വിഷമല്ലോ അത്!





Friday, August 16, 2013

ഇന്ന്

ആദിവാസി, എൻഡോസൾഫാൻ, ചെങ്ങറ, കാതികുടം, കിനാലൂർ, ചേലോറ, ലാലൂർ, ബ്രഹ്മപുരം, വിളപ്പിൽശാല; അന്തമില്ലാതെ നീളുന്ന പട്ടികയിൽ ഏതെങ്കിലുമൊന്ന് പരിഹരിക്കപ്പെടുമോ? രാഷ്ട്രീയക്കാർ ഒന്നിനെ മറ്റൊന്നുകൊണ്ട് മൂടി ജനശ്രദ്ധ തിരിക്കുന്നു. പുതിയ വിവാദങ്ങൾക്ക് പുറകെ ഓടുന്ന ജനത പഴയത് മറക്കുന്നു.

ഭരിക്കുന്ന കക്ഷിയിലെ പടലപ്പിണക്കങ്ങൾ ഒഴിവാക്കൻ, അധികാരം നിലനിർത്താൻ ദില്ലി യാത്ര നടത്തുന്ന സംഖ്യയുണ്ടെങ്കിൽ പത്തു പേരുടെയെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് ചിന്തിക്കാത്ത ലോകം. ആദർശം അലങ്കാരമാക്കിയവർ എത്രയോ...

 ദേശത്തിന്റെ നഷ്ടമാണ് മനുഷ്യപക്ഷത്തില്ലാത്ത നേതാക്കൾ.

Thursday, August 15, 2013

മനുഷ്യൻ

അധികാരം ചില കുടുംബങ്ങളുടെ സ്വകാര്യ സ്വത്ത് കണക്കെ കൊണ്ടുനടക്കുന്നു. അഴിമതി അവരുടെ അവകാശമായി മാറി. കോടിക്കണക്കിനു ഉറുപ്പിക കുത്തകകളിൽ നിന്നും മറ്റും തെരഞ്ഞെടുപ്പ് പ്രചരണത്തിനു വാങ്ങുന്നത് അതിന്റെ നൂറിരട്ടി ലാഭം ഉണ്ടാക്കികൊടുക്കാമെന്ന എഴുതാ കരാറോടെ. കുത്തകകളുടെയോ സമുദായിക ശക്തികളുടെയോ സഹായത്തോടെ അധികാരത്തിൽ എത്തുന്നവർക്ക് അവരെ സഹായിക്കാനല്ലോ നേരം.

രാഷ്ട്രീയ സാമുദായിക മാഫിയകളുടെ കൂട്ടുകെട്ട് നേടുന്ന ധനം അമ്മയെ കൂട്ടിക്കൊടുത്ത് പണം നേടുന്നതിനു തുല്യം. ആത്മാഭിമാനമുള്ളവർ ആ പണിക്ക് നിൽക്കില്ല. ഇന്നും ബഹുഭൂരിപക്ഷവും ജലമില്ലാതെ ആഹാരമില്ലാതെ മരുന്നില്ലാതെ ആകാശം മേൽക്കൂരയാക്കി കഴിയുന്നു. ഇന്നും പോലീസ് സ്റ്റേഷൻ പോലുമില്ലാത്ത നാടുകൾ ഇന്ത്യയിലുണ്ട്. അവിടെ തെരുവ് പട്ടികളെ പോലെ ജീവിക്കുന്നവരും. ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ ഉറുപ്പികയുടെ മൂല്യം നൂറു പൈസ. ഇന്നോ? ബ്രിട്ടൻ കൊണ്ടുനടന്ന ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്തരം തന്നെ ഇന്നും തുടരുന്നു. മനുഷ്യരെ ഹിന്ദുവെന്നും മുത്സീമെന്നും മറ്റും തിരിച്ചു തമ്മിലടിപ്പിച്ച് അവർ സുഖിക്കുന്നു.

നാം ഇന്ത്യക്കാർ, കുടിലമായ പ്രാദേശിക ചിന്തക്കും ജാതി മത ചിന്തക്കും അപ്പുറമാണ് നാം. നാം മനുഷ്യരാണ്... നമ്മെ വച്ചുകളിക്കാൻ നാമാരേയും അനുവദിക്കാതിരിക്കുക.

ഒരിക്കലത് സംഭവിക്കുക തന്നെ..

എത്രയോ പാതകളിൽ നാം സ്വാതന്ത്ര്യത്തിന്റെ കൊടികൾ നാട്ടി. നാമെത്രയോ ആശംസകൾ പരസ്പരം നേർന്നു. നാം സ്വതന്ത്രരെന്നും, നാം തന്നെയാണെല്ലാമെന്നും അവർ ആണയിടുന്നു... വെളുത്തവൻ പടിയിറങ്ങിയപ്പോൾ എല്ലാം കൈപ്പിടിയിലെന്ന് മനസ്സാ ഉറപ്പിച്ച് നടന്ന തെരുവുജീവിതങ്ങൾ എത്രയോ...

സാമ്രാജ്യത്വം വിതച്ച വർഗീയ വിഷം തെരുവിൽ പലവട്ടം ഏറ്റുമുട്ടി രക്തമൊഴുക്കി. അഭിനവ ഗാന്ധിമാർ ഒളിഞ്ഞും തെളിഞ്ഞും വർഗീയത വിതച്ചു. സൂറത്തും മീറത്തുമൊക്കെ പഴയ വായനകൾ. അയോധ്യയും ഗുജറാത്തുമൊക്കെ മങ്ങിപോകുന്നു. മാറാട് മറമാടിയത് ദന്തഗോപുര വാസികളെയല്ല. കടലിന്റെ മക്കളെ. കടലിന്റെ മക്കൾക്ക് ദൈവവും മതവുമൊക്കെ കടലായിരുന്നിട്ടും അവരിലേക്ക് വർഗീയത ഊതിവിട്ടു മുതലെടുപ്പു നടത്തിയ രാഷ്ട്രീയ നപുംസകങ്ങൾ.

ഏതൊരു കലാപത്തിനും കെടുതിക്കും ചട്ടുകവും ഇരയുമായി മാറുന്നത് സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവർ. അധികാരത്തിനോ അതിന്റെ കങ്കാണിമാർക്കോ അവരെക്കുറിച്ചൊരു ബോധവുമില്ല. ദരിദ്രരുടെ നിലനിൽ‌പ്പ് അപകടപ്പെടുത്തി ഉയരുന്ന വികസനങ്ങൾ. എൻഡോസൾഫാന്റേയോ ചെങ്ങറയുടെയോ വേദന മറക്കുന്നത് കൂടം കുളം കൊണ്ടോ കാതികുടം കൊണ്ടോ ആണ്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ഒന്നിനെ മറ്റൊന്നുകൊണ്ട് മൂടാൻ അധികാരവർഗം പഠിച്ചിരിക്കുന്നു. മറക്കാൻ നാമും.

സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ, പ്രകൃതിയുടെ നിലനിൽ‌പ്പ് അപകടപ്പെടുത്തി വാഴുന്ന ദന്തഗോപുര യാത്രകൾ. മാനുഷീക മൂല്യങ്ങൾ ചവിട്ടി മെതിക്കുന്നതിന്, പ്രകൃതിയോട് ക്രൂരത കാട്ടുന്നതിന് ഉത്തരം പറയേണ്ടിവരും. ഒരിക്കൽ അത് സംഭവിക്കുക തന്നെ ചെയ്യും, പ്രകൃതി മനുഷ്യനെതിരെ തിരിയുക തന്നെ ചെയ്യും. പേമാരിയായും കൊടുങ്കാറ്റായും അവൾ ആഞ്ഞു വീശുമ്പോൾ അന്നതിനെ ചെറുക്കാൻ ലോകത്തൊരു യന്ത്രത്തിനുമാവില്ല. അന്ന്, മനുഷ്യൻ ആരാധിക്കുന്ന വിശ്വസിക്കുന്ന ദൈവം പോലും സഹായത്തിനെത്തില്ല...



Wednesday, August 14, 2013

യാത്ര

ഉടൽ മുന്നോട്ടാഞ്ഞ്, മുഖം പാറ പോലെ കനപ്പിച്ച്, നെഞ്ച് വിരിച്ചെത്രയോ കോമാളി വേഷങ്ങൾ. പൂച്ചയെ പോലെ പതുങ്ങി പാവ വേഷങ്ങളും... വഞ്ചകരുടെ യാത്രകൾ.

വേഷങ്ങളാണരങ്ങ് വാഴുന്നത്.

വാദിയും പ്രതിയും ഒരു നേരമ്പോക്ക്. കർട്ടൻ ഉയരും മുമ്പേ വിധി എഴുതപ്പെടുന്നു. അധികാര ദല്ലാളന്മാർ പറയുന്നു, നിയമം നിയമത്തിന്റെ വഴിക്കെന്ന്. അങ്ങനെ പറയുന്നവർക്ക് ഉറപ്പുണ്ട് അതിന്റെ സഞ്ചാരം അവർ ആഗ്രഹിക്കുന്ന വഴിയിലൂടെയെന്ന്.

ഇവിടെ. ഈ മണ്ണിൽ തോറ്റുപോകുന്ന സമരങ്ങളാണ് ഏറേയും. ഇരയുടെ പക്ഷം നിൽക്കേണ്ടവർ പോലും വേട്ടക്കാരുടെ പക്ഷം ചേരുന്നു. ഇരകൾക്കായി ശബ്ദിക്കാൻ ആളില്ലാതാവുന്നു. അധികാരം ജനങ്ങളിലേക്കെന്നത് നുണ. ജനം നിരന്തരം തോറ്റുപോകുന്നു.


Sunday, August 11, 2013

ഫത്തുവകളോടും ഇടയലേഖനങ്ങളോടും

എഴുത്തുകാർക്ക് മേൽ പുരോഹിതരുടെ മാനിഫസ്റ്റോ; അവന്റെ കുപ്പായം കീറി
കുരുക്കാക്കി നാവു കെട്ടാമെന്ന്...

മാലാഖമാരുടെ വേഷമാവണമെഴുത്തിനെന്നോ; എങ്കിൽ പുരോഹിതാ നീ നിന്റെ വേഷത്തിലൂടെ എഴുതുക. എത്രകാലം കുന്തിരിക്കത്തിന്റേയും സാമ്പ്രാണിയുടേയും രുചി അനുഭവിപ്പിക്കാനാവും. ആവർത്തിക്കപ്പെടുന്ന ദൈവപുരകളെ എത്രകാലം കുഞ്ഞാടുകൾക്ക് ചുമക്കാനാവും. നീ ചില രുചികളുടെ കാവൽക്കാരൻ; നീ അതേ രുചിയിൽ മയക്കിക്കിടത്തുന്നു, എങ്ങനെയെന്നോ പ്ലാവില നീട്ടി ഇറച്ചിമുട്ടിയിലേക്കെന്ന പോലെ..

നീ മാലാഖമാരെ കണ്ടിട്ടുണ്ടോ; നിന്റെ വാഴ്ത്തലിൽ നരകിച്ച് ചങ്ങലയാൽ ബന്ധിതരായി.
നീയെന്തിനാണവർക്ക് വെട്ടിത്തിളങ്ങുന്ന വസ്ത്രം തയ്പിക്കുന്നത്. നിന്നെ പോലെ അഹങ്കാരത്തിന്റെ കുപ്പായംകൊണ്ട് എന്തിനാണവർക്ക് ഭാരം കയറ്റുന്നത്... അവർ നഗ്നരല്ലോ!
അവരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട് അവരിൽ ഷണ്ഢ യാത്രകളില്ല അവരിൽ ഒളിക്ക്യാമറ പ്രവർത്തിക്കുന്നുമില്ല.

നീ അലക്കിത്തേച്ച വേഷക്കാരൻ; നീ പോലുമറിയാതെ നിന്റെ കുപ്പായത്തിലൊട്ടിയ രേതസ്. വെളുത്ത കുപ്പായക്കാരുടെ കറുത്ത ഭാഷണം നീ...

ഇവിടെയീ തെരുവിൽ നീ നോക്കി നിൽക്കെ, മാലാഖമാരുടെ മാത്രമല്ല, നീ ആരാധിക്കുന്ന, കൊണ്ടുനടന്നു വിൽക്കുന്ന നിന്റെ ദൈവത്തിന്റെ തുണികൾ പിഴുതെറിയുന്നു. നീയൊരു ഫത്തുവയിലൂടെയോ ഇടയലേഖനത്തിലൂടെയോ കൺമിഴിച്ചാലെന്ത്! നീ എന്തിനു ദൈവത്തിന്റെ കൊട്ടേഷൻ ചമഞ്ഞ് ജീവിതം പാഴാക്കുന്നു. നീ ദൈവത്തെ അനുഭവിക്കുക, പ്രണയം പോലെ, സംഗീതം പോലെ... അപ്പോൾ മാത്രമേ നീ നേരിന്റെ പാതയിലാവൂ..



Tuesday, August 6, 2013

ഹിരോഷിമ

ഹിരോഷിമയുടെ മുറിവുകൾ തെരുവുകൾ സൂക്ഷിക്കുന്നുണ്ട്... സമാധാനത്തിന്റെ അപ്പസ്ഥലന്മാർ തുടർന്നും ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്നുണ്ട്. യുദ്ധമുഖങ്ങളിൽ ഒരു പെണ്ണിന്റെ മടിക്കുത്തഴിയുമ്പോൾ ഒരു കുഞ്ഞിന്റെ ജീവൻ അറുത്തുമാറ്റപ്പെടുമ്പോൾ ഭൂമി കിടുകിടാ വിറക്കുന്നുണ്ട്...

സ്വർഗനരകനിർമ്മിതിയാൽ ചേതനയറ്റ ഹൃദയങ്ങൾ ദൈവത്തെ കുറിച്ച് ചൊലിച്ചൊല്ലി
അപരിചിതത്വത്തിലായി... വിദ്യയിൽ കൂട്ടബലാത്സംഗം കച്ചവടത്തിന്റെ സിരാകേന്ദ്രങ്ങൾ ഉറപ്പുവരുത്തുന്നു.

എന്റെ മറവി ആരംഭിക്കുന്നത് ആദ്യമായി കേട്ട ദൈവവചനങ്ങളിലാണ്. എന്റെ പിറവിയെ കുറിച്ചും
എനിക്ക് പോകേണ്ട ഇടങ്ങളെ കുറിച്ചുമുള്ള വഴികൾ ഉരച്ചുകളഞ്ഞുകൊണ്ട് എന്നിൽ ഉയർത്തപ്പെട്ട ബിംബങ്ങൾ.

സീസറും ക്രിസ്തുവും മുഹമ്മദും അബൂജാഹിലും അവരുടെ വ്യപഹാരങ്ങളിൽ രമിക്കട്ടെ
എന്തിനെന്നെ അതിലെക്ക് വലിച്ചിഴക്കണം. അതെന്റെ കാലമല്ല, അവരെയല്ലാതെ അവരുടെ പ്രേതങ്ങളെ എന്തിനെന്നിൽ?!

യുദ്ധങ്ങൾക്കെപ്പോഴും തിണ്ണമിടുക്കിന്റെ കഥ പറയാനുണ്ട്, തോറ്റവന്റെ വിലാപങ്ങൾ പുറമ്പോക്കിൽ മെതിക്കപ്പെടുകയും...

നീ ദൈവപുത്രനെങ്കിൽ ഞാനും ദൈവപുത്രൻ തന്നെ. നീ ദൈവമെങ്കിലോ ഞാനും ദൈവം തന്നെ. നിനക്കുമാത്രമായൊരു ഇരിപ്പിടം അംഗീകരിക്കില്ല. ഒരു ചെറുപ്രാണിയുടെ അവകാശം മാത്രമേ നിനക്കുമുള്ളൂ... 


Saturday, August 3, 2013

അശ്ലീലങ്ങളുടെ തെരുവിൽ

അമ്പലത്തിന്റേയോ പള്ളിയുടേയോ ആവട്ടെ,
പാർട്ടിയാപ്പീസിന്റെ തിണ്ണയിലാവട്ടെ,
മനസ്സിലൊരു കഠാര തിരുകുന്നെങ്കിൽ
നിന്നെ മനുഷ്യനെന്ന് വിളിക്കാമോ?
നിന്നെ മുസൽമാനെന്നും ഹിന്ദുവെന്നും കമ്യൂണിസ്റ്റെന്നും
തെരുവിൽ നിന്നും തെരുവിലേക്ക് ആണയിടും;
എന്നാലോ നീ അതാണോ?

മനുഷ്യന്റെ മരണമാണ്
ചെകുത്താന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്.
നീ ഭക്ഷിച്ചത്,
നീ ആഘോഷിച്ചതും പിൻതുടരുന്നതും
ദൈവത്തെയല്ല.
പിന്നേയോ
കൂട്ടിക്കൊടുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ...
നീയൊരു മനുഷ്യപാതയിലെങ്കിൽ
എങ്ങനെ ഒരാളെ വെട്ടിനുറുക്കാനാവും.
ദൈവത്തെ,
ദൈവ ഗ്രന്ഥത്തെ
നീ കക്ഷത്തിലോ തലച്ചുമടായോ നടക്കട്ടെ,
നീ ദൈവ പ്രഭാഷണത്തിലോ
രാഷ്ട്രീയ പ്രചരണത്തിലോ ആവട്ടെ,
സുഹൃത്തേ ഇപ്പോഴെങ്കിലും ഓർത്താലെന്ത്,
നീ ചുമക്കുന്നതൊരു അശ്ലീലമെന്ന്..
നീ നഗ്നനായിരിക്കുന്നു.
നിന്റെ നഗ്നത
ഈ തെരുവിൽ വിളപ്പിൽ ശാലകൾ പണിയുന്നു...

നീ അടുത്തുവരുമ്പോഴൊക്കെ
ചുവന്ന തെരുവിലെ ചീഞ്ഞളിഞ്ഞ
ഗുഹ്യഭാഗം തുറന്നുകിട്ടുന്നതു പോലെ
അല്ലെങ്കിൽ ചെളിയിൽ പാമ്പിന്റെ
അളിഞ്ഞ മണം.
എനിക്കൊന്ന് മുഖം പൊത്താൻ
ഈ കണ്ണുകൾ അടക്കാൻ
എന്റെ കാതുകൾ എന്നന്നെക്കുമായി
അടച്ചു വയ്ക്കാൻ പരക്കം പായുകയാണ്.

ഞാൻ നിന്നെ എന്നേ വെറുത്തുകഴിഞ്ഞു,
ഇനിയെങ്കിലും എന്റെ കൺവെട്ടത്ത് നീ വരാതിരിക്കുക
അല്ലെങ്കിൽ എന്നന്നേക്കുമായി
എന്നെയിവിടെ നിന്നും നാടുകടത്തുക.

Friday, August 2, 2013

അധികാര മോഹികൾ

നിലവിലെ അധികാരക്കൊതി പൂണ്ടവരുടെ മുഖങ്ങളിലൂടെ വിഭജനത്തെ വായിക്കുക. അന്നും ഇതുപോലെയൊക്കെ തന്നെ അധികാരത്തിനായി എല്ലാത്തരം അൽ‌പ്പത്തരവും കാട്ടിയിരുന്നു. ഒരു രാജ്യത്തെ വെട്ടിമുറിച്ചത്, രാജ്യത്തിന്റെ തെരുവുകളിൽ ചോരയൊഴുക്കിയത് അധികാര ഭ്രാന്ത് മൂത്തവരുടെ കരങ്ങളാണ്... കഥാപാത്രങ്ങൾ മാത്രമേ മാറിയിട്ടുള്ളൂ വിഷം അത് തന്നെ.

മൂന്നാം ക്ലാസ് തീവണ്ടി മുറിയിലിരുന്ന് സഞ്ചരിച്ച ജനസേവകന്റെ ചിത്രം പുതിയ കാലത്തെ അധികാര ദാഹികൾക്ക് ദഹിക്കില്ല. ഒരു പൌരനു ഒരു റൊട്ടിയേ കഴിക്കാനുള്ളൂ എങ്കിൽ തനിക്കും ഒന്നു മതിയെന്ന് ചൊല്ലിയ ആ നേതാവിന്റെ നാമം ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്തവരാണ് ഇക്കാലത്തെ നേതാക്കൾ.

Monday, July 29, 2013

ദൈവം സ്നേഹമാകുന്നു

കമ്യൂണിസ്റ്റ് മുഖം മൂടിയണിഞ്ഞ സംഘികളും ഇസ്ലാമിസ്റ്റുകളും സുലഭമാണ്. നിരന്തരം ഏതെങ്കിലും ഒരു മതത്തെ മാത്രം കേന്ദ്രീകരിച്ച് വിമർശിക്കുന്നവരെ ശ്രദ്ധിക്കുക അവർ കമ്യൂണിസ്റ്റിന്റെ വേഷം ചമയുകയാണെന്ന് മാത്രം.. ശരിയായ യുക്തിവാദിക്ക് ഏതെങ്കിലും ഒരു മതത്തെയല്ല, അല്ലെങ്കിൽ മതങ്ങളെ മൊത്തമായിട്ടുമല്ല വിമർശിക്കാനാവുക. അയാൾ മതങ്ങളിലുള്ള തിന്മകളെയാവും ആക്രമിക്കുക..

ദൈവം ഉണ്ടോ ഇല്ലയോ എന്ന വാദം വിശ്വാസികൾക്കുള്ളത്. ദൈവ വിശ്വാസിയാവട്ടെ നിരീശ്വരവാദിയാവട്ടെ അവർ വിശ്വാസികൾ. ഒരാൾ എന്തോ ഉണ്ടെന്ന ധാരണയിൽ വിശ്വസിക്കുന്നു. മറ്റൊരാൾ അത് ഇല്ലെന്ന വിശ്വാസത്തിലും.. ദൈവം വിശുദ്ധമായ സ്നേഹം. അല്ലെങ്കിൽ മഹത്തായ സമാധാനം.. അതിലെക്കുള്ള വഴിയിൽ കലാപങ്ങൾക്കിടമില്ല. സ്നേഹത്തേയൊ സമാധാനത്തേയോ ചൂണ്ടിക്കാട്ടാനാവില്ല. അത് എന്തോ അത് അനുഭവിക്കുക.. 

Friday, July 26, 2013

തിന്മയുടെ പക്ഷങ്ങൾ

സെപ്റ്റമ്പർ പതിനൊന്ന് നമുക്ക് മുന്നിലിട്ടത് ഒന്നുകിൽ അമേരിക്കൻ പക്ഷത്ത് അല്ലെങ്കിൽ ലാദൻ പക്ഷത്തെന്ന്. അന്ന് ലോകം അത് ശിരസാ വഹിക്കുമ്പോൾ അത് രണ്ടും നുണയുടെ, തെറ്റിന്റെ പക്ഷങ്ങളെന്ന് പറയാൻ ഒരേയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഫിഡൽ കാസ്ട്രോ മാത്രം. എന്നാലന്ന് അമെരിക്കൻ നാവിലൂടെ സംസാരിച്ച റഷ്യൻ സ്വരങ്ങൾ ഒരു തമാശയോ മറ്റോ! അടിച്ചൊതുക്കപ്പെട്ടവരുടെ പ്രതീക്ഷ അവിടെ തകിടം മറിയുകയായിരുന്നു.. അന്നുമുതൽ നുണയുടെ പക്ഷങ്ങൾ ആടിത്തിമിർക്കുന്നു.  മനുഷ്യപക്ഷമോ നേരിന്റെ പക്ഷമോ അപരിചിതമായി മാറുകയും..

Tuesday, July 23, 2013

ഫാസിസം

യാത്രയിൽ എവിടെ വച്ചാണ് രാഷ്ട്രീയത്തിൽ നിന്നും സേവനമെന്ന വാക്ക് നഷ്ടമായത്? അക്രമവും അഹങ്കാരവും അലങ്കാരമായി മാറിയത്? അത്  ഫാസിസത്തിന്റെ ശരീര ഭാഷയാണിന്ന്. ജനത എന്നത് അവർക്ക് ഭരിക്കാനും അവകാശം നിഷേധിക്കാനും ഉള്ള ഉരുപ്പടിയായി മാറിയിരിക്കുന്നു. ജീവിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ഫാസിസത്തിന്റെ പാതയിലാണ്. സ്വന്തം ഓഫീസ് സംരക്ഷിക്കാനാവാത്ത ഭരണാധിപന് എങ്ങനെയാണ് ഒരു ദേശത്തെ സംരക്ഷിക്കാനാവുക!

കുത്തക മുതലാളിമാർ സംരക്ഷിക്കപ്പെടുകയും സാധാരണക്കാർ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്താൽ വഞ്ചിക്കപ്പെട്ടൊരു ജീവിതമാണ് ചെങ്ങറയിലേത്. എൻഡോസൾഫാൻ ഇരകളെ സൌകര്യപൂർവ്വം മറന്നിരിക്കുന്നു. കാതിക്കൂടത്തെ ജീവിതങ്ങൾക്ക് അധികാര ധാർഷ്ട്യത്തിന്റെ ബൂട്സിനടിയിൽ ഞെരിയേണ്ടിവരുന്നു.. ഇതോ സോഷ്യലിസം, ഇതുതന്നെയാണോ ജനാധിപത്യം!

Sunday, July 21, 2013

ആദിവാസികൾ മനുഷ്യരാണ്

ചിലരുടെ സംസാരം കേട്ടാൽ തെരുവുപട്ടിക്ക് ഭക്ഷണ സാദനങ്ങൾ എറിഞ്ഞ് കൊടുക്കുന്നതുപോലെയാണ് ആദിവാസി ജീവിതങ്ങൾക്കെന്ന് തോന്നിപോകുന്നു. കുറഞ്ഞത് വീട്ട് പട്ടിക്കുള്ള അന്തസ്സെങ്കിലും ആ ജീവിതങ്ങൾക്ക് കൊടുക്കുക.. അറിഞ്ഞുകൊണ്ട് ആരും ആദിവാസിയായി പിറക്കുന്നില്ല. അതുപോലെ വരേണ്യവർഗമായും.. ഭക്ഷണം വായു ജലം വാസം ഒന്നും ആരുടെയും ഔദാര്യമല്ല. അത് അവരുടെ അവകാശമാണ്.. നഗരമക്കൾ വാങ്ങുന്ന എൽ.പി.ജിയുടെ സബ്സിഡിയുടെ ഭാരം ആ കാട്ടുവാസികൾകൂടി പേറുന്നെന്ന് ഓർക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടായെങ്കിൽ..

ജീർണത

കക്ഷി രാഷ്ട്രീയക്കാര്‍ മനുഷ്യനെ നിരാശയിലാഴ്ത്തിയ കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്. തിന്മകൾ ആഘോഷിക്കപ്പെടുന്നു, നന്മ ചവിട്ടിമെതിക്കപ്പെടുകയും.. ജനതക്ക് ജന പ്രതിനിധികളോടുള്ള വിശ്വാസം നഷ്ടപ്പെടുന്നു. വൈകാതെ ആരാഷ്ട്രീയതയിലേക്കും  ഫാഷിസത്തിലെക്കും മനുഷ്യന്‍ കൂപ്പു കുത്തും.

അതിനു മുമ്പ് എഴുത്തുകാര്‍ ഉണരേണ്ടിയിരിക്കുന്നു. ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ബാധ്യസ്തരായ എഴുത്തുകാർ എന്തേ നിശബ്ദരാവുന്നു? തമ്മിൽത്തമ്മിൽ ചെളിവാരിയെറിയുന്നതല്ല സാഹിത്യപ്രവർത്തനം. തനിക്ക് എന്ത് കിട്ടി, തനിക്ക് കിട്ടേണ്ടത് മറ്റൊരാൾ തട്ടിയെടുത്തു എന്ന് വിലപിക്കുന്നത് എഴുത്തുകാരന്റെ ഭാഷയല്ല. അധികാരത്തിന്റെ മൂടുതാങ്ങികൾക്ക് അവരുടേതായ അജണ്ടകളുണ്ട്. എന്നാൽ അധികാര വർഗത്തിൽ നിന്നും പട്ടും വളയും വാങ്ങുന്നതിനല്ല എഴുത്ത്.

ജീർണതക്കെതിരേ പൊരുതാതെ ജീർണമായി കൊണ്ടിരിക്കുന്ന എഴുത്തുകാരാ;
മനുഷ്യനും പ്രകൃതിക്കും വേണ്ടി എഴുതുക. തലമുറകള്‍ തോറും കൈമാറാന്‍ വെളിച്ചം പകരുക…


Sunday, March 24, 2013

ഇങ്ങനെയൊക്കെ തന്നെയാണോയെന്ന്

പുഴയുടെ ഉടമസ്ഥതാവകാശത്തെ ചൊല്ലി
കടന്നു പോകുന്ന ഇടങ്ങളിലെ ബഹളങ്ങൾ..
പുഴ ആർക്ക് സ്വന്തം, മഴക്കോ, കടലിനോ...
കാറ്റിലൊരു മണൽ മാഫിയാ,
രാഷ്ട്രീയ ചിരി...
ടിപ്പർ ലോറിയുടെ വകതിരിവില്ലാത്ത ഇരമ്പൽ..
കിളിയുടെ ബ്ലാക് ആന്റ് വൈറ്റ് സ്വപ്നത്തിൽ പുഴ...

മെലിഞ്ഞതും ജലമില്ലാത്തതുമായ ഇടത്തിന്റെ
ആകാശത്തൊരു നരച്ച മേഘം ഭ്രാന്തുപിടിക്കുന്നു..

വരണ്ട ഭൂമിയില്‍ നിന്നും
പലായനത്തിന്റെ സ്വരങ്ങൾ...
എന്താണു പെയ്യാനൊരുങ്ങുന്നത്,
തീമഴയോ...

ഒരിക്കല്‍ അവിടെ നിന്നും
പ്രണയത്തിന്റെ പ്രാവുകളെ പറത്തിവിട്ടിരുന്നു...
തടവിൽ നിന്നും മോചനം ലഭിച്ച ചിറകുകൾ
മനുഷ്യ ഇടങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ...

ഇനിയുമടങ്ങാത്ത ആർത്തിയോടെ
മരവിച്ച അധികാരത്തിന്റെ ചുണ്ടുകള്‍
ചോരക്കായി ദാഹം കൊള്ളുന്നു...
പലായകരുടെ ശൂന്യമായ ചട്ടികളിലുമാ കണ്ണ്..
കപട സോഷ്യലിസവും ഫാസിസവും മുതലാളിത്വവും
പുരോഹിതരും ഒരേ പാനീയത്തിന്റെ ലഹരിയിൽ...
ഇരുട്ടിൽ,
പരിസരങ്ങളിൽ
കഴുകച്ചിരികൾ..

Saturday, January 19, 2013

ഇവിടെ

ഹൃദയത്തിലൊരു കനല്‍ക്കട്ട
ചുവന്ന ഭാഷയോടെ തിളങ്ങുന്നതിനെ കുറിച്ച്,
എനിക്ക് ചുറ്റും മഞ്ഞു ചിറകുകൾ
താണു പറക്കുന്നതിനെ കുറിച്ച്...
തിളക്കാമാണു നീ,
പാതയാണു നീ..
ഒലിവിലകൾ സൂക്ഷിക്കുന്ന മൌനവും നീ തന്നെ..

കാലന്റെ ഇരുമ്പാണി
ആഴത്തിൽ കൊരുക്കുന്ന വേദനയോടെ
നീയാവേശിക്കും നേരം
ഞെരിഞ്ഞും പുളഞ്ഞും..

അഹങ്കാരം പ്രണയത്തിന്റെ ഒറ്റുകാരൻ,
തെരുവിൽ കീറിയ മുറിക്കാലുറയണിഞ്ഞ്
വിശന്നു നിൽക്കുന്നു ആത്മാവ്..
നീ റൊട്ടി,
നീ വീഞ്ഞ്,
നീ തന്നെ കുപ്പായവും..
നീ ആവേശിച്ചാൽ പിന്നെ
ഗായകനൊരു ഗാനമായി മാറുന്നു..

വരിക,
ഈ മരച്ചുവട്ടിൽ
എന്നിലാകെ വേരുകളാഴ്ത്താൻ..

Friday, January 11, 2013

മനുഷ്യൻ

ഒരു വര മറ്റൊരു വരയോട്
പക്ഷി പക്ഷിയോടും...
കാലം കാലത്തോടും...
നരച്ച തുരങ്കത്തിലൂടെ സഞ്ചരിച്ചു
ഈ പാതയിൽ ഞാൻ..

കൂട്ടം തെറ്റിയ പക്ഷി പാടുന്നതും
ഞാൻ പാടാൻ കൊതിക്കുന്നതും..
എനിക്കാ പക്ഷിയെ പരിചയപ്പെടുത്തണമെന്നുണ്ട്,
എനിക്ക് ഭാഷ വഴങ്ങാതെ..

എന്റെ പ്രണയം ജനാലയിലൂടെ കാണാവുന്ന
ചതുരനാകാശം...
എന്നിൽ മുറുകുന്ന ചങ്ങലകൾ,
ഇനിയുമെന്റെ ആകാശത്തെ ചുരുക്കും.
പിന്നെ ഞാൻ?!

ഈ ചങ്ങല പൊട്ടിച്ചെറിയൂ,
ഈ ചുവർ തകർക്കൂ,
വികൃതമായ സ്വപ്നങ്ങളിൽ നിന്നും മോചിപ്പിക്കൂ..
ഞാൻ നിനക്കായി ഒരാകാശം പണിയാം,
ഒരു സമുദ്രം നൽകാം.

എനിക്കറിയാം
ഈ മതിലിനപ്പുറമാണ് പേരില്ലാത്ത
ഊരില്ലാത്ത,
നാൾവഴിയില്ലാത്ത ഞാൻ.
ആ ഞാൻ മനുഷ്യൻ..

Tuesday, January 8, 2013

മതങ്ങൾ മനുഷ്യനെ വഴി തെറ്റിക്കുന്നത്

ലോകത്തൊരു മതത്തിനും ജനാധിപത്യ മൂല്യം സംരക്ഷിക്കാനാവില്ല.. അവയുടെ മുഖം സമാധാനത്തിന്റേതാണെങ്കിലും അവയുടെ അധികാര കേന്ദ്രം എകാധിപതിയുടെയോ ഫാസിസ്റ്റിന്റേയോ ആണ്.. മതേതരത്വം സംരക്ഷിക്കാനെന്ന വ്യാജേനെ മതങ്ങളുടെ ചുക്കാൻ പിടിക്കുന്നവർ വട്ടമേശ സമ്മേളനങ്ങൾ നടത്തുന്നത് വഞ്ചനയാണ്.. മനുഷ്യ വഞ്ചനയിലൂടെ കൊഴുക്കുന്ന മത വ്യാപാരികൾ..

അവർ പറയുന്നത്, മതങ്ങൾ തമ്മിൽ സംഘട്ടനമില്ലെന്ന്, എല്ലാം ഒന്നെന്ന് അവകാശപ്പെടുന്നത് സത്യമെങ്കിൽ അവർ തങ്ങളുടെ ആരാധനാലയങ്ങൾ മറ്റു മതവിശ്വാസികൾക്കായി തുറന്നുകൊടുക്കട്ടെ... ഹിന്ദുവിനു മസ്ജിദിലും മുസൽമാനു അമ്പലത്തിലും , കൃസ്ത്യാനി തന്റെ പള്ളി മറ്റുള്ളവർക്കുമായി ആരാധന നടത്താൻ തുറന്നു കൊടുക്കട്ടെ.. കാര്യത്തോടടുക്കുമ്പോൾ കാലുമാറും.. അവർ ഒന്നാണ്, ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിലും  തങ്ങളുടെ മതം മാത്രമാണു ശരിയെന്ന് പറയുന്നതിലും...

ഒഴുകുന്ന നദിയുടെ ഒരു കുനുപ്പു മാത്രമാണ് മതഗ്രന്ഥം... ഗ്രന്ഥം ഏതു മതത്തിന്റെതാവട്ടെ അതിനു പിന്നിൽ തൂലികയുന്തിയവർ, അക്കാലത്തെ ഭരണകർത്താക്കൾക്ക് രുചിക്കും വണ്ണം പണിയെടുത്തവർ.... അതിൽ ഭരിക്കുന്നവരുടെ നിലനിൽ‌പ്പ് ഉറപ്പിക്കാനുതകുന്ന സൂക്തങ്ങൾ കയറിക്കൂടുക സ്വാഭാവികം.. സംഘടിക്കുന്ന ജനതയെ ഒരു ഫാസിസ്റ്റും ഇഷ്ടപ്പെടുന്നില്ല. മനുഷ്യന്റെ ചിന്തകൾക്കും പ്രവർത്തികൾക്കും വിരാമമിടാനെ ഫാസിസം ശ്രമിക്കൂ.. സംഘടനകളെ അവർ ഭയക്കുന്നു.. അതുകൊണ്ട് അവരുടേതെന്ന് അവർ വിശ്വസിക്കുന്ന ജനത അവരുടെ ചിന്തകൾ വിഴുങ്ങിയാൽ മതിയെന്ന വാശിയും..