Saturday, May 21, 2011

പരാശക്തിക്കൊരു തുറന്ന കത്ത്..

അല്ലയോ പരാശക്തീ, കച്ചവട കാലത്തെ ഓര്‍ത്തിട്ടല്ലേ നീ നേരത്തെ മറഞ്ഞിരുന്നത്?
നീ തുണ്ടങ്ങളായി മുറിക്കപ്പെടുമെന്നും പലവട്ടം കച്ചവടം ചെയ്യപ്പെടുമെന്നും... നിന്റെ ഭീതി ശരിയായിരിക്കാം. കാര്യങ്ങള്‍ അത്തരത്തില്‍ നീങ്ങുമ്പോള്‍ നീ മഹാന്‍ അല്ലെന്നു എങ്ങനെ പറയാതിരിക്കും.
ഞാനിന്നൊരു ചൂട്ടും കത്തിചിറങ്ങിയാല്‍ നിന്നെ കണ്ടെത്താന്‍ ആവുമോ? അറിയാവുന്ന അത്രയും അകലങ്ങളില്‍ നിന്നെ തിരയാം. ഭൂമിയില്‍ യഥേഷ്ടം സഞ്ചരിക്കാന്‍ അനുവാദം നല്‍കി നീയെന്നെ ഇവിടെക്കിറക്കി. ഞാനും നീയും തമ്മിലുള്ള കരാറുകള്‍ തകിടം മറിച്ചുകൊണ്ട് ഇരുകാലികള്‍ മേയുന്നു. അതിര്‍ത്തികള്‍ , അതിര്‍ത്തി കാവല്‍ക്കാര്‍ ..
നിന്നെ വില്‍പ്പനക്ക് വച്ചിരിക്കുന്ന ഇടങ്ങളില്‍ നീയില്ല. അവിടെ വേഷങ്ങള്‍ മാത്രം. പ്രഭാഷണങ്ങളും ആചാരങ്ങളും....
നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നില്ല. കാരണം ഈ ലോകത്ത് ഇരിപ്പിടം നഷ്ടപ്പെട്ടത് നിനക്ക് മാത്രം. ഞാന്‍ സഹതപിക്കാതിരിക്കുന്നത്‌ എങ്ങനെ. അന്നത്തെ കരാറില്‍ എന്റെ ഹൃദയത്തില്‍ നിനക്ക് ഇരിപ്പിടം ഞാന്‍ വാഗ്ദാനം ചെയ്തിരുന്നല്ലോ! നീയൊരു മണ്ടന്‍ / മണ്ടി തന്നെ! നിന്റെ കണ്‍വെട്ടത്തു നിന്നും മാറും മുമ്പേ എന്റെ ഹൃദയ വാതില്‍ ഞാന്‍ കൊട്ടിയടച്ചു...
എങ്കിലും ഞാനിന്നു നിന്നെ തിരഞ്ഞു നടക്കുകയാണ്. ഇരിപ്പിടം ഇല്ലാത്ത നിന്നെ. എന്റെ ചൂട്ടു വെട്ടത്തില്‍ നിന്നെ കാണാനാവുമോ എന്തോ...

No comments:

Post a Comment